ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, August 27, 2013

ഓണമായി പൊന്നോണമായി....!!


ആവണി പ്പുലരിയുണർന്നു
അത്തത്തിൻ മലർ വിടർന്നു
തൊടികളിൽ പൂ വിരിഞ്ഞു
മാമല നാടുണർന്നു..............
മാവേലി മന്നൻ വിരുന്നു വന്നു
ഓണത്തിൻ നാളുകൾ വന്നണഞ്ഞു !!!!
പൊന്നോണത്തുമ്പി താരാട്ട് മൂളി
കാക്കപ്പൂക്കൾ പുഞ്ചിരി തൂകി
തുമ്പയും തുളസിയും ഇലക്കുമ്പിളിൽ
കുടമുല്ല പൂക്കളും മണം വിതറി
ഞാറ്റു പാടങ്ങൾ പട്ടുടുത്തൊരുങ്ങി
പുലരി വിളക്കുകൾ പൊൻപ്രഭതൂകി
പൊന്നാവണിപെണ്ണ് നൃത്തമാടി
മുറ്റത്തു സ്നേഹത്തിൻ പൂക്കളങ്ങൾ
ഊഞ്ഞാലിലാടുന്നു മന്ദഹാസം
മങ്കമാർ അഴകായി നൃത്തമിട്ടു
പൂത്തുംബികൾ പൂവിളികൾ
ഹൃദയത്തിൽ ശ്രീ വിരിഞ്ഞു നിന്നു
ഉയരുന്നു എങ്ങും ഘോഷമേളം
കൊയിത്തു പാട്ടിൻ രാഗങ്ങളും
വഞ്ചിപ്പാട്ടിൻ ഈണങ്ങളും
ഉത്രാടക്കാറ്റിൻ താളങ്ങളും
പൂവേ പൊലി പൂവേ ................

Monday, July 8, 2013

നിലാവ് മറഞ്ഞ സന്ധ്യകൾ ......

ഞാനിന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് നിന്റെ മുഖം ,
ഇപ്പോഴുമുണ്ട് എന്റെ ഓർമയിൽ നമ്മുടെ ആ കാലം,,,,, ഓർമിക്കാൻ എനിക്ക് നീയും എന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങളുമല്ലേ ഉള്ളൂ .........
ഇന്നും എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ് "നീ കൂടെ ഇല്ല എന്ന് "
എങ്ങനെ നീ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു ??
എനിക്ക് പ്രണയത്തിന്റെ ആപ്ത വാക്യങ്ങൾ പറഞ്ഞു തന്നവൾ ..
അനാഥനായ എനിക്ക് മുന്നിൽ നീ ആരൊക്കെയോ ആയിരുന്നു
എന്ത് തെറ്റാ ഞാൻ ചെയ്തത് ...??
എന്റെ ജീവിതം തന്നെ നഷ്ടങ്ങളായിരുന്നു
 അമ്മ അച്ഛൻ ,,,,പിന്നെ അനിയത്തി
ഒടുവിൽ സ്നേഹിക്കാൻ പഠിപ്പിച്ച നീയും ,,,,,,,,,,,''
 വായിച്ചു തീർന്ന കടലാസ് അവൾ നാളായി മടക്കി നെഞ്ചോടു ചേർത്തു
വർഷാ,,,,,,,,,
സന്ദീപിന്റെ വിളിയാണ്
കടലാസ് തലയണക്കീഴിൽ വെച്ച് അവൾ പെട്ടന്ന് പുറത്തു വന്നു
നിനക്കെന്തു പറ്റി മുഖം വല്ലാതെ .?
"ഒന്നൂല്ല ..". മുഖം അമർത്തിത്തുടച്ചു അവൾ
"സമയായി ഞാൻ പോവാ "
അവൾ വെറുതെ തലയാട്ടി
മനസ്സ് പിടിച്ചു നിൽകുന്നില്ല ഒന്ന് കരയാൻ തോന്നി കാരണമില്ലാതെ
സന്ദീപ്  ചില നിമിഷങ്ങൾ അവളെ  നോക്കി നിന്നു
നിനക്ക് സുഖമില്ലേ ഹോസ്പിറ്റലിൽ പോണോ ??
വേണ്ട സന്ദീപേട്ടാ ഞാൻ ഓകെയാണ്
അയാൾ ഒന്നൂടെ അവളെ നോക്കി പുറത്തിറങ്ങി
വർഷ നിന്നിടത്തുനിന്നു ചലിക്കാനാവാതെ കാലുകൾ മരവിച്ചിരിക്കുന്നു
ശരീരം തളരുന്ന പോലെ
അവൾ കാലുകൾ വലിച്ചുനീട്ടി വന്നു സോഫയിൽ വീണു
ഓർമ്മകൾ മഴവെള്ളപ്പാച്ചിൽ പോലെ കുത്തൊലിച്ചു വന്നു
എന്നാണു അരുണ്‍ തന്റെ  ജീവിതത്തിലേക്ക് വന്നത് ഓർമിക്കാൻ പറ്റുന്നില്ല
പക്ഷെ ബാല്യവും കൌമാരവും അവനോടൊപ്പം ആയിരുന്നു
പ്രണയത്തിന്റെ പൂക്കാലങ്ങൾ
 നേരം പുലരുന്നതും ഇരുളുന്നതും ഞങ്ങൾക്ക് വേണ്ടിയായിരുന്നു
ഋതു ഭേദങ്ങൾ ചലിക്കുന്നതും വസന്തവും ഗ്രീഷ്മവും മാറിവരുന്നതും ഞങ്ങളുടെ പ്രണയത്തിനു വേണ്ടിയായിരുന്നു
നാട്ടുവഴികളിൽ മഴനനഞ്ഞു ഓടിനടന്നും പുഴയിൽ മുങ്ങിക്കുളിച്ചും കഴിഞ്ഞുപോയ ബാല്യകാലത്തിന്റെ ഓർമകളും
അതെ മഴയിൽ നനഞ്ഞ് സ്വപ്‌നങ്ങൾ കണ്ടും പുഴയോരത്തിരുന്നു മോഹങ്ങൾ
പങ്കു വെച്ചും കഴിഞ്ഞ കൗമാരത്തിന്റെ ഓർമ്മകൾ
പിന്നെ ജീവിതം എങ്ങനെയോ മാറി മറിഞ്ഞു
മനസ്സിൽ നഷ്ടപ്രണയത്തിന്റെ മുറിവുമായി മറ്റൊരാളോടൊപ്പം ജീവിക്കാൻ വിധിയായി
 അച്ഛന്റെ കൂട്ടുകാരന്റെ മകൻ,സന്ദീപ്
സ്നേഹിക്കുന്നുണ്ട് തന്നെ സ്നേഹവുമാണ് തനിക്കു
പക്ഷെ അരുണ്‍ വേദനയായി മനസ്സിൽ കിടന്നു പിടയുന്നു
അവൾ മുറിയിൽ ചെന്ന് പിന്നെയും ആ കടലാസ് എടുത്തു
കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ കടലാസിൽ വീണു ചിതറി

മഞ്ഞിന്റെ മണമുള്ള കുളിർകാറ്റു ജാലക വാതിലിലൂടെ  വീശിവന്നപ്പോൾ
റോസി കണ്ണടച്ചു കണ്ണിൽ നല്ല കുളിര്
തോളിൽ സ്പർശിച്ച കൈ എടുത്തു അവൾ  മുഖത്തോട് ചേർത്തു
സന്ദീപ് ..
റോസിയുടെ ശബ്ദത്തിൽ ഒരു വിറയൽ നിറഞ്ഞു
എന്ത് നല്ല കാലാവസ്ഥ അല്ലെ റോസി ...
അവൾ പുഞ്ചിരിച്ചു ,,
ഒരു കൊച്ചു കള്ളം പറഞ്ഞിട്ടാ ഇറങ്ങിയത്‌ 'ബിസിനുസ് ടൂർ'
നിന്നോടൊപ്പം കുറച്ചുനാൾ കഴിയാൻ മാത്രം
റോസി സന്ദീപിന്റെ നെഞ്ഞിലേക്ക് ചാഞ്ഞു
എത്രനാൾ ഇങ്ങനെ സന്ദീപ്‌ ,,
അറിയില്ല ,,,നമുക്ക് ഇങ്ങനെതന്നെ ജീവിക്കാം അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങിയാ ഞാൻ വർഷയെ കെട്ടിയത്, ധിക്കരിച്ചാൽ, അറിയില്ലേ നിനക്ക് അച്ഛനെ ഈ കാണുന്ന സ്വത്തൊക്കെ അച്ഛൻ ചേച്ചിയുടെ പേരിൽ എഴുതി വെക്കും ഞ പെരുവഴിയിലും
"അപ്പൊ എന്റെ അവസ്ഥ" റോസി അയാളെ നോക്കി
"എന്ത് അവസ്ഥ നിന്റെ കെട്ടിയോൻ അമേരിക്കേന്നു വരുമ്പോ നീ പിന്നെയും പതിവൃത, തിരിച്ചു  പോവുമ്പോ പിന്നെയും ദാ ഇതുപോലെ "
അവളെ കെട്ടിപിടിച്ചു സന്ദീപ്‌ പൊട്ടിച്ചിരിച്ചു
ആ ചിരിയിൽ റോസിയും ചേർന്നു

"അരുണ്‍ എഴുന്നേൽക്ക് ,,,ഇന്നും വൈകി ,," കൃഷ്ണൻ അവനെ കുലുക്കി വിളിച്ചു
അവൻ പിടഞ്ഞെഴുനേറ്റു
എടിപിടീന്നു കുളിയും ഡ്രെസ്സിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കമ്പനി ബസ്‌ തയാറായി നിൽപുണ്ട്
പുറത്തു മരുഭൂ വെയിൽ കത്തി നിൽകുന്നു
അവൻ ബസ്സിൽ കയറി ഇരുന്നു
പുറം കാഴ്ചയിലേക്ക് കണ്ണും നട്ട്
പുറകോട്ടു ചലിക്കുന്ന കാഴ്ചകൾ ,,,ചിന്തകൾ പിന്നെയും കടിഞ്ഞാൻ തകർത്ത് കുതിക്കുന്നു
എന്തൊരു സമസ്യയാണ് ജീവിതം ആഗ്രഹിക്കുന്നതൊന്ന് നടക്കുന്നതൊന്ന്
അന്ന് ജീവിക്കാനുള്ള പ്രേരണ വർഷയായിരുന്നു
ഇന്നവളുടെ ഓർമകളും
അവൾ ജീവിതം മുൻപിൽ വെച്ച് നീട്ടി അതാരോ പുറം കാലുകൊണ്ട്‌ തട്ടിയെറിഞ്ഞു
ഈ മരുഭൂമിയിലേക്ക് വന്നത് പണം നേടാനല്ല ഒളിച്ചോടിയതാണ്‌ നഷ്ടപ്പെട്ടതിൽ നിന്ന് ഓർമകളിൽ നിന്നും
പക്ഷെ അത് പിന്തുടർന്ന് കൊണ്ടിരിക്കുന്നു
അതാണ്‌ ആ കുറിപ്പ്
അവൾ വായിച്ചു കാണുമോ അതോ കീറിക്കളഞ്ഞോ
എഴുതി പൂർത്തിയാക്കാതെ ആ വാക്കുകൾ
എന്തെ എന്റെ ജീവിതം ഇങ്ങനെയായി
അവസാനിക്കാത്ത വേദനകളായി മാറിയതെതെന്തേ
ഒരപകടത്തിൽ അമ്മയും അച്ഛനും അനിയത്തിയും നഷ്ടപ്പെട്ട വേദന മറന്നത് വർഷ യുടെ മുഖം മനസ്സിൽ പ്രതിഷ്ടിച്ചപ്പോൾ ആയിരുന്നു
ആ കാലം കണ്മുന്നിൽ തെളിയുന്നുണ്ട്
പ്രണയരാഗമാല കോർത്ത്‌ സ്വപ്നം കണ്ട രാവുകൾ
 ഹൃദയ സ്പന്ദങ്ങൾക്ക് താളമുണ്ടായിരുന്നു
നിർവചിക്കാനാവാത്ത ഒരു സുഖം
ഇന്നതൊക്കെ വേദനയായി മാറി കാലത്തിന്റെ കുസൃതികൾ
ഈ വേദന ജീവിതം തീരുമ്പോഴെ അവസാനിക്കൂ
ഇതിങ്ങനെ തന്നെ തീരും
എന്തിനോ വേണ്ടി  ആഗ്രഹിക്കും  ഒന്നുമല്ലാതെ  അവസാനിക്കും
സൈറ്റിൽ ബസ്‌ കുലുങ്ങി നിന്നു
ചിന്തകൾ അടർന്നു വീണു
മുകളിൽ സൂര്യൻ ജ്വലിച്ചു നിൽകുമ്പോൾ സ്വയം എരിഞ്ഞു ജീവിക്കുന്നു അരുണ്‍ ,,ഒന്നിനും വേണ്ടിയല്ലാതെ

Wednesday, June 26, 2013

സ്നേഹത്തിനൊരു പദം എൻ അമ്മ

മുറ്റത്തു പൊഴിയുന്ന മാവിൻ  ഇലകൾ പോൽ
കാലങ്ങളെന്നിൽ മരുഭൂവിൽ കൊഴിയവേ
വാത്സല്യം നിറയുന്ന എൻ അമ്മതൻ മനസ്സിലെ
അകലെ നിന്നൊരു വിളി കാതിൽ മുഴങ്ങവേ

അറിയുന്നു ഞാൻ സ്നേഹമാം എൻ  അമ്മ
വഴിക്കണ്ണായി എന്നെ നോക്കി ഇരിപ്പതു
എരിയുന്നൊരഗ്നിയായി  പ്രവസമാം ലോകത്ത്
അമ്മയെ കിനാവിൽ കണ്ടുറങ്ങുന്നു ഞാനെന്നും

പുലർ കാലസ്വപ്നത്തിൽ നിറയുന്നതെന്നിൽ
പുഞ്ചിരിച്ചെന്നെ നോകുന്നേൻ അമ്മയെ

കേൾക്കുന്നു  ഞാനെന്നും അമ്മ പാടുന്ന താരാട്ട്
സ്വര രാഗങ്ങളിൽ നിറയുന്ന വാത്സല്യം
നിറയുന്ന സ്നേഹമായി കെട്ടി പ്പിടിച്ചെന്നെ
സ്നേഹ മുദ്രകൾ നെറ്റിയിൽ  ചാർത്തവേ

അമ്മ തൻ കണ്ണിൽ  നിന്നുതിരുന്ന ബാഷ്പങ്ങൾ
കനൽ മഴയായി മനസ്സില് വർഷിക്കവേ 
കരയുവാനാവാതെ ഉയരുന്ന നിശ്വാസം
മണൽ കാറ്റിൽ ലയിച്ചു മറയവേ

എൻ പാദ  വഴികളിൽ  വഴികാട്ടി എന്നമ്മ
മുൻപേ നടന്നൊരു കാലമോർത്തു ഞാൻ
ശാട്യം പിടിച്ചു കരയുന്നെനിക്കായി
കഥകൾ ചൊല്ലി തന്നിരുന്നെന്നമ്മ

ഇന്നെന്റെ നെഞ്ചിലെ തീ ഒന്നണയുവാൻ
അർധ്രമായി ...മോനെ ,,,എന്നൊരു വിളിമതി

അകലങ്ങളില്ലമേ അമ്മതൻ ചാരത്തു വന്നാ
ആ പാദങ്ങളി ലൊന്നു വീഴാൻ
സ്നേഹത്തിനൊരു പദം  പൊൻ  അമ്മയ്കായി
സ്നേഹമായി ഒരു മകൻ ഈ മരുഭൂവിൽ നിന്നും

Tuesday, June 11, 2013

പ്രണയ മഴ പെയ്തൊഴിഞ്ഞു

രാത്രി മഴ ഇരുളിൽ നിറഞ്ഞു പെയ്തു
സ്വപ്‌നങ്ങൾ കുളിരിൽ  അലിഞ്ഞു ചേർന്നു 
മനസ്സിൽ മറന്നൊരു ഋതുവിൻ അനുരാഗം 
കാറ്റായി വന്നെന്നെ തലോടി 
ജാലക വാതിലിൽ മഴ മുട്ടിവിളിച്ചു 
പ്രണയത്തിൻ നോവുണർത്തി !!!!!!!!!!!!!

ഒരു മഞ്ഞു കിരണമായി മനസ്സിൽ 
തളിരിട്ടതാണെൻ ,,,പ്രണയം 
ഈ കൊച്ചു തെന്നലിൽ അലയുവതല്ലോ 
കനവുകളായെൻ ,,,പ്രണയം 

ഇന്നെൻ നിനവിൽ കനലുകളായി 
എരിയുന്നതാണെൻ ,,,,പ്രണയം 
പ്രണയത്തിനോർമകൾ 
ഹൃദയത്തിൻ നോവിനാൽ,, മഴ 
കണ്ണുനീർ തുള്ളിയായി തിളങ്ങി 

ഈ മഴയുടെ നാദം 
പ്രണയത്തിൻ  നൊമ്പര ഗീതം 
ഏഴു സ്വരങ്ങളിൽ പാടുന്നീ മഴ 
ഏഴു നിറങ്ങളിൽ നിറയുന്നു 
കിളിനാദം മഴയുടെ താളം 
എൻ പ്രണയത്തിൻ നോവുമാത്രം 

താളിലയിൽ നിറയുന്ന മഴതുള്ളിപോൽ 
മണ്ണിൽ മറഞ്ഞൊരു പ്രണയം 
രാത്രി പെയ്ത മഴയായി 
ഒരോർമയായി ഇന്നെൻ പ്രണയം 

Sunday, May 26, 2013

ശാപ ജന്മങ്ങള്‍ ;;;;!!!!

ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു  മഴ മേഘങ്ങള്‍ ഇണകളായി  എത്തിതുടങ്ങുന്നതും  നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍  കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് 
പാര്‍പ്പിടങ്ങളില്‍ വിളക്ക്  തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം 
പതിയെ തുടങ്ങി അര്‍ത്ഹ്ല്ച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ"  ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു  കഥകള്‍ പറയും 
ഞങ്ങള്‍ ഒരുപാടു പേരുണ്ട് പക്ഷെ തൊട്ടയല്‍പക്കത്ത് ജാനുവമ്മ തനിച്ചാണ് 
പകല്‍ നേരങ്ങളില്‍ അവര്‍ വെറുതെ പിറുപിറുക്കുന്നതും  ആരെയൊക്കെയോ പ്രാകുന്നതും കാണാം , അതെ ഇപ്പഴും അവരവിടെ ഇരിപ്പുണ്ട് ചുണ്ടുകള്‍ അനങ്ങുന്നുമുണ്ട് ആരെയെങ്കിലും പ്രാകുന്നതാവണം 
 എന്തിനായിരിക്കും ,,,,,??
എന്തായിരിക്കും ........??
ശാപവാക്കുകള്‍ ,,,,,!!!!!!!
സ്ത്രീ ശാപം ദ്വംസനത്തിനു കാരണമാവുമെങ്കില്‍ വര്‍ഷങ്ങളായി ജാനുവമ്മ ശപിക്കുന്നതിനു മറുതല മുണ്ടായിരിക്കുമോ ,,,
ജാനുവമ്മ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി 
എവിടെനിന്ന് വന്നെതെന്നു ആര്‍ക്കുമറിയില്ല .
നാട്ടുകാര്‍ക്ക് അവരെ ഇഷ്ടവുമല്ല കാരണം വാ തുറന്നാല്‍  ശാപവാക്കുകളുടെ പേമാരി തന്നെയായിരിക്കും  നല്ലകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മുന്‍പില്‍ കണ്ടല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലത്രെ 
എല്ലാവരും ജാനുവമ്മയെ ഒരു ദുശകുനമായിട്ടാണ് കാണുന്നത് 
സത്യമോ മിത്യയോ  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് 
" ഇതില്‍ എത്ര ശതമാനം വേര്‍തിരിവുണ്ടാവും ,,,,,???"
ഞാന്‍ പതിയെ മഴയിലേകിറങ്ങി  
നേര്‍ത്തു പെയ്യുന്ന മഴ ഈയല്‍ ചിറകുകള്‍ പോലെ  എന്നിലേക് ഊര്‍ന്നു വീണുകൊണ്ടിരുന്നു , ചെന്ന് നിന്നത് ജാനുവമ്മയുടെ പടിവാതില്‍കല്‍ 
ഞെട്ടിയ പോലെ അവര്‍ എഴുന്നേറ്റു എന്നെ തിരിച്ചറിഞ്ഞതിനാല്‍ ആവണം അവിടത്തന്നെ ഇരുന്നു 
കലങ്ങി ചുവന്ന കണ്ണുകള്‍  കരയുന്നതാണോ ,ആയിരിക്കും 
ഞാന്‍ കയറി ചെന്നതി ന്‍റെ  ഇഷ്ടമോ ഇഷ്ടക്കെടോ ആ മുഖത്തു പ്രകടമായില്ല 
അപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു  
" തിരുള്നു ള്ളിപോണേ  ഒടുങ്ങിപോണേ  "
എന്‍റെ നെഞ്ചില്‍ ഭയത്തിന്‍റെ ഒരു ചീള് കുടുങ്ങി !!
എങ്കിലും ഞാന്‍ മെല്ലെ ശബ്ദിച്ചു 
'എന്താ ജനുവമ്മേ  വെറുതെയിരിക്കുന്നത് "
ഞാന്‍ ചോദിച്ചത് കേട്ടഭാവം ആ മുഖത്ത് കണ്ടില്ല ചുണ്ടുകള്‍ പക്ഷ ചലിക്കുന്നുണ്ട് 
"അരുത് ജാനുവമ്മേ   ആരെയും ശപിക്കാന്‍ '
ഞാന്‍ അറിയാതെ പറഞ്ഞുപോയി 
മുഖത്തുണ്ടായിരുന്ന ഭാവം മാറുന്നത് ഞാന്‍ കണ്ടു 
'ആര് പറഞ്ഞു  ഞാന്‍ ശപിക്കുകയാണെന്ന്  അല്ല ഞാന്‍ ശപിക്കുകയല്ല  ഇതെന്‍റെ  പ്രാര്‍ത്ഥനയാണ് കേള്‍കാന്‍ കഴിയുന്ന ദൈവങ്ങളോടുള്ള  പ്രാര്‍ത്ഥന 
ഞാന്‍ ഭയന്ന് നിന്നു  ഭദ്രകാളിയുടെ  മുഖ ഭാവം കണ്ട് 
'നശിക്കതിരിക്കില്ല എന്നെ ഇങ്ങനെയാക്കിയവര്‍ , ഒടുങ്ങി പോണേ  ദൈവമേ '
അവര്‍  പിന്നെയും പ്രാകല്‍  തുടര്‍ന്നു 
"ആരുടെ കാര്യമാ '
ഭയം ചെറുതായി എന്നെ വിട്ടകന്നപ്പോള്‍ ഞാന്‍ തിരക്കി 
ജാനുവമ്മ മഴയിലേക്ക്‌ മിഴിയയച്ചിരുന്നു 
പ്രപഞ്ചം നടുക്കികൊണ്ട് ഒരിടിമുഴങ്ങി  മിന്നല്‍ പിണര്‍ വായുവില്‍ പുളയുന്ന വെളിച്ചത്തില്‍  ആകാശത്തുനിന്നു ഊര്‍ന്നിറങ്ങുന്ന മഴ കാണാമായിരുന്നു .
ജാനുവമ്മ സംസാരിക്കുകയായിരുന്നു 
വര്‍ഷ ശിഷിരങ്ങളുടെയും ഋതു ഭേദ ങ്ങളുടെയും  ചലനം  ജാനുവമ്മയില്‍ നിന്ന് പിറകോട്ടു ചലിച്ചു 
അടുത്ത ബന്ധുവെന്ന് പറയാന്‍  ഉണ്ടായിരുന്ന ചെറിയമ്മകൂടി മരിച്ചപ്പോഴാണ് ഞങ്ങള്‍  കുടകില്‍ നിന്ന് കേരളത്തിലേക് വന്നത്,
 അമ്മയുടെ നാട് കുടകിലായിരുന്നു  അച്ഛന്‍  മലയാളിയും   നാടും വീടുമൊന്നും അറിയില്ല  ഞാന്‍  അച്ഛനെ കണ്ട ഓര്‍മയില്ല  ഇടക്കെപ്പോഴോ അമ്മയും മരിച്ചു 
പിന്നെ  ചെറിയമ്മ യായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് 
ഭര്‍ത്താവിനൊപ്പം  അവിടം  വിടുമ്പോ സങ്കടമുണ്ടായിരുന്നു 
രണ്ടു കുട്ടികളാണ് ഒരാണും ഒരു പെണ്ണും 
അന്ന് സ്കൂള്‍ രാഷ്ട്രീയം  ചൂട്പിടിച്ച സമയം  മകന്‍  മിക്ക  ദിവസവും  അതിന്‍റെ പിറകെയായിരുന്നു  എനിക്ക് പേടിയായിരുന്നു എന്നാല്‍ അദ്ദേഹം അവനെ അനുകൂലിച്ചു  സംസാരിക്കുമായിരുന്നു  
ഒരിക്കല്‍  സ്കൂളില്‍ അടിയും വഴക്കുമുണ്ടായി  എന്തോ കാരണത്താല്‍  
അതിനു വധശ്രമത്തിനു കുറേപേരെ പോലീസ്  കൊണ്ടുപോയി കൂട്ടത്തില്‍ എന്‍റെ  മോനും  
അന്ന് തുടങ്ങിയതാണ്‌ നശിച്ച നാളുകള്‍  പോലീസിന്‍റെ  അടിയേറ്റ്  മകന്‍ കുറച്ചുകാലം ആശുപത്രിയിലായിരുന്നു  എഴുന്നേല്‍കാന്‍ വയ്യാതെ ഉള്ളതെല്ലാം വിറ്റു  ചിക്ല്‍സിച്ചു  ഫലമുണ്ടായില്ല   അവന്‍റെ മരണം  അദ്ദേഹത്തിനു  താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു 
ഒന്നോ രണ്ടോ തവണയുണ്ടായിരുന്ന  നെഞ്ച് വേദനയില്‍  അദ്ദേഹവും പോയി 
ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞു  ഒരു ജോലിക്ക് വേണ്ടി  ഓരോ വീടും കയറിയിറങ്ങി 
എന്നെ  പെണ്ണ് എന്ന  വര്‍ഗമായിട്ടു മാത്രമാണ്  ജനങ്ങള്‍ കണ്ടത്  
അവകാശികളില്ലാത്ത  മംസക്കോലം  !!!!!
 എന്‍റെ  വഴികളില്‍  എനിക്ക് തിരഞ്ഞെടുക്കാന്‍  വേറെ ഒന്നുമുണ്ടായില്ല  പട്ടിണി മാറണം  എന്‍റെയും  മകളുടെയും  
എന്നെ കണ്ട അതേ  കണ്ണോടെ  എന്‍റെ  മകളെയും  ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോ   പതിനാറാം  വയസ്സില്‍  ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ഒരുകുപ്പിവിഷത്തില്‍  അവള്‍ക്ക്  ജീവിതം  അവസാനിപ്പിക്കാന്‍ കഴിഞ്ഞു .
ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ് "
ജാനുവമ്മ ഓര്‍ത്തെടുത്തു  ഓരോന്നം പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു  അവരുടെ  വഴികള്‍  
മാനസികനില  പൂര്‍ണമായും നഷ്ടപ്പെടാതെ  ഈ  സ്ത്രീ  ജീവിക്കുന്നു ആരെയൊക്കെയോ  പ്രാകിക്കൊണ്ട് ഇന്നും തുടരുന്ന ശാപവാക്കുകള്‍ .
ജാനുവമ്മ ഒന്നും അറിയുന്നില്ല  നഷ്ടങ്ങള്‍ സ്വയം ഉരുകിതീരുമ്പോള്‍ തന്നെ അവര്‍ പിറുപിറുക്കുന്നുണ്ട്
 'തലമണ്ണില്‍ കുത്തിപ്പോണേ  തിരുല്നുള്ളിപ്പോണേ '
മഴ തോര്‍ന്നിരുന്നു 
കണ്ണീര്‍ തുള്ളി പോലെ  ഇലച്ചാര്‍ത്തില്‍ നിന്ന് മഴത്തുള്ളികള്‍  വീഴുന്ന ശബ്ദം മാത്രം  ഞാന്‍ പതിയെ തിരിച്ചിറങ്ങി 
തണുത്ത ഈറന്‍ കാറ്റ് എന്നെ തഴുകി കടന്നു പോയി 
തിരിഞ്ഞു നോക്കുമ്പോള്‍  ജാനുവമ്മയുടെ  ചുണ്ടുകള്‍ ചലിക്കുന്നുണ്ട് 

Monday, May 20, 2013

നഷ്ട മോഹങ്ങൾ

മുറ്റത്തു കൂരിരുട്ടെങ്ങും പടർന്നൊരു  നേരത്ത് 
ഞാനൊന്നു വെറുതെ പുറത്തിറങ്ങി 
ആരോ കരിനിഴൽ  പോലെയെന്നെ 
നോക്കുന്നതായെനിക്കു തോന്നി 

നഷ്ട മോഹങ്ങളാണ്  താനെന്നു 
ചൊല്ലീ ഇരുട്ടിൽ തറഞ്ഞു നിന്നു 
മഞ്ഞിൽ വിരിഞ്ഞൊരു കാറ്റുവീശി 
ആർദ്രമായി തഴുകി കടന്നുപോയി 

ഇലതന്നിൽ നിന്നുതിരുന്ന നീർത്തുള്ളികളല്ല 
എൻ കണ്ണീരിൻ നനവാണെന്നറിഞ്ഞു ഞാൻ 
അന്ധകാരമാണിന്നെനിക്കു ചുറ്റും 
അഗ്നിയായി എരിയുന്നെൻ മോഹങ്ങളും 

പ്രാണന്റെ നോവുകൾ നെഞ്ചിലേറ്റി 
കൊഴിഞ്ഞു പോയൊരുപാട് ശിശിരങ്ങളും 
അകലേ രാക്കുയിൽ പാട്ടുപാടി 
രാമഴ പിന്നെയും താളമിട്ടു 

മഴയിൽ ലയിച്ചൊരു നിസ്വനം കേട്ടു
എൻ പ്രണയിനീ നീയെന്നറിഞ്ഞു ഞാൻ 
പ്രണയത്തിൻ കനക ചിലങ്ക കെട്ടി 
ആടിത്തിമർക്കുന്നെൻ  ഓർമ്മകളിൽ 

സ്വപ്നം മയങ്ങുന്ന നിന്മിഴിക്കോണുകൾ
ഇന്നെൻ മനസ്സിൽ നിറഞ്ഞു നിൽകും 
മോഹങ്ങൾ നിറഞ്ഞെൻ കാവ്യ ശകലം 
മഴമേഘമായി പെയ്തൊഴിഞ്ഞു 

ഇടറിയൊരീണത്തിൽ രാഗമിട്ടു 
നഷ്ടമോഹമായി മറഞ്ഞുനീയും 

തിരികെ കയറി ഞാൻ പടിക്കെട്ടുകൾ 
വാതിൽ പഴുതുകൾ അടച്ചു വെച്ചു 
ഇനിയെൻ നഷ്ടമോഹങ്ങളെല്ലാം 
ഇനിയൊരു ജന്മത്തിൽ കൂടുകൂട്ടാം