ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, June 27, 2014

പൂക്കാലമായി

പരിശുദ്ധി നിറഞ്ഞ വൃതാനുഷ്ടാനത്തിന്റെ ഒരു പൂക്കാലം കൂടി വിശ്വാസികൾ വരവേൽക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ  പുതിയ പ്രതീക്ഷകളും നന്മകളും ഉണർത്തിക്കൊണ്ട്..
പ്രാർത്ഥന നിർഭരമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന രാവുകൾ , നന്മയിൽ ഉരുക്കിയെടുക്കുന്ന ഹൃദയത്തെ ദൈവവുമായി കൂട്ടി വെയ്ക്കുന്നു ,
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കുടി കൊള്ളുന്നത്‌ മനുഷ്യനും  അവന്റെ ഹൃദയത്തിനിടയിലുമാണ്
പരിശുദ്ധ ഗ്രന്ഥം ഇങ്ങനെയാണ് പഠിപ്പിച്ചു തരുന്നത്
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽകുന്നു ഈ മുപ്പതു ദിന രാത്രങ്ങൾ
മഹാ സംഭവങ്ങളിൽ ബഹുലമാണ് ഈ മാസത്തിന്റെ ചരിത്രം ,
ഒരു മാസത്തെ മൂന്നായി വേർതിരിക്കുന്നു
ആദ്യ പത്ത് നടുവിലെ പത്ത് ഒടുവിലെ പത്ത് , ഇങ്ങനെയാണ് അത് ,
ആദ്യ പത്ത്  ദൈവത്തോട് കരുണ തേടുന്നു  രണ്ടാമത്തേതിൽ പാപ മോചനവും ഒടുവിലെ പത്തിൽ നരക മുക്തിയും തേടുന്നു ,
മനുഷ്യന്റെ ആത്മീയമായ പ്രവർത്തിയെ റമസാൻ മാസവുമായി ചേർത്തു നിർത്തുന്നു, അതിങ്ങനെ തരം തിരിക്കാം
ഉപവാസം , പ്രാർത്ഥന , വായന , മൗനം, ചിന്ത , സ്നേഹം, ത്യാഗം
ആത്മീയമായ പരിത്യാഗങ്ങളാൽ ഇവ ഓരോന്നും ബന്ധിച്ചിരിക്കുന്നു
വൃതാനുഷ്ടാനം പ്രാർത്ഥനയിലും പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും  അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിലും പാരത്രിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലും പരസ്പര സ്നേഹിക്കുന്നതിലും സഹകരിക്കുന്നതിലും ,
ഒന്നുകൂടി വ്യക്തമാക്കിയാൽ
വൃതം അഥവാ നോമ്പ് ,,
ഉദയത്തിനു മുൻപുള്ള കൃത്യമായ ഒരു സമയ സീമയിൽ ജലപാനം അവസാനിപ്പിച്ചിരിക്കണം, നിർണിതമായ നിമിഷങ്ങളിൽ ആരാധന  കർമങ്ങൾ കൃത്യമായി നിർവഹിച്ചിരിക്കണം, കൃത്യമായ അസ്തമയ നേരത്ത്  ഉപവാസം അവസാനിപ്പിച്ചിരിക്കണം'' വളരെ ചുരുക്കത്തിൽ ഇതാണ് വൃതത്തിന്റെ അർത്ഥം,
വായന എന്നാൽ
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണിത്
ഖുർആൻ ആദ്യം പറഞ്ഞു തുടങ്ങുന്നത്  വായിക്കാനാണ് ,
പ്രഥമ അവതരണം  ഇങ്ങനെയാണ്
 " നീ വായിക്കുക  നിന്നെ ബ്രൂണത്തിൻ നിന്നും സൃഷ്ടിച്ചവന്റെ നാമത്തിൽ , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔതാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,""
അത് കൊണ്ട് തന്നെയാണ് ഖുർആൻ പാരായണം  മറ്റു ദിനരാത്രങ്ങളെക്കാൾ  കൂടുതൽ ഈ മാസത്തിൽ പാരായണം  ചെയ്യപ്പെടുന്നത്,
ദൈവം ഈ ഗ്രന്ഥത്തിനു നൽകിയതും  വളരെ ലഘുവായ നാമമാണ് ,,   ""വായിക്കപ്പെടുന്നത്""  അറബി ഭാഷയിൽ ഖുർആൻ ന്റെ നിർവചനം  അങ്ങനെയാണ്,
മാത്രമല്ല
 ജൂത ക്രൈസ്തവ സമുദായത്തിന്റെയെല്ലാം വേദങ്ങൾ വെളിപ്പെട്ടത് ഈ മാസത്തിലാണ് , ഇതെല്ലാം ഈ മാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്, എന്ന് വെച്ചാൽ ഈ മഹാ സംഭവങ്ങൾ റമസാൻ മാസത്തിന്റെ വിശുദ്ധ രാപകലുകളിൽ നടന്നുവെന്നാണ് നാം മനസ്സിലകേണ്ടത്,  മറിച്ചല്ല ,( അഥവാ അവ നടന്നത് കൊണ്ടല്ല ഈ മാസത്തിനു പ്രത്യേകത ഉണ്ടായതു എന്നല്ല , )
ആ സംഭവങ്ങൾക്കെല്ലാമുള്ള ആത്മീയ പാശ്ചാത്തലം ഈ മാസം സംജാതമാക്കി എന്നർത്ഥം ,
ത്യാഗം സ്നേഹം   ,
ഇതിനെ പല തരത്തിൽ വർണിക്കാം .. അതിനേറ്റവും നല്ല പദം കരുണ എന്ന് വിശേഷിപ്പിക്കലാണ്, കാരുണ്യം ഇസ്‌ലാമിന്റെ  മഹത്തായൊരാശയമാണ് , കരുണാ വാരിധിയായ ദൈവത്തെ അനുസ്മരിച്ച് ഏതു കാര്യവും ചെയ്തു തുടങ്ങുന്നു , വ്യക്തമായി പറഞ്ഞാൽ , ത്യാഗം ചെയ്യേണ്ടത് കരുണ യിലൂടെയാണ് , അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് , പ്രവാചക ശ്രേഷ്ടർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ ,,
കയ്യിൽ ഉള്ളതിന്റെ ശതമാനം തിരിച്ച് ദൈവ നാമത്തിൽ ദാനം ചെയ്യൽ നിർബന്ധമാക്കി അത് റമസാൻ മാസത്തിലാവുമ്പോൾ , പ്രതിഫലം ഏറെയാണ്‌, ദാനം മാത്രമല്ല കരുണയിൽ ഒതുങ്ങുന്നത്  , താനാൽ കഴിയുന്നതെന്തും മറ്റുള്ളവന് ചെയ്തു കൊടുക്കുന്ന ഏതു  നന്മയും അതൊരു നല്ല ലളിതമായ  വാക്കാണെങ്കിൽ പോലും ഏറെ മഹത്തരമാണ് ,
,,ചിന്ത,
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ദൈവ വചനം തന്നെയാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നത്‌ , ഏതു  തരം ചിന്തയാണ് അത് , പ്രപഞ്ചത്തിന്റെ ചലനം  ജനനം മുതൽ  മരണം വരെ തുടങ്ങുന്ന  ചിന്ത അതിനു ശേഷമുള്ള , ഉയിർത്തെഴുന്നെൽപ്പ് വിചാരണ നരക സ്വർഗ്ഗ മാറ്റങ്ങൾ വരെയുള്ള ചിന്ത അതിലൂടെ അദൃശ്യനായ ദൈവമെന്ന മഹാത്ഭുതത്തെ  കുറിച്ചും അവന്റെ  കഴിവിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് ,
മറ്റൊന്ന് നിർണയത്തിന്റെ രാത്രി , ഈ രാത്രിയാണ് ഏറെ പ്രസക്തം
അവസാന പത്തിലെ ഒരു രാത്രിയാണ് അത് ,
ഖുർആൻ അവതീർണമായ രാത്രി , ഒരു നന്മയ്ക്ക് ആയിരം മാസത്തിന്റെ പ്രതിഫലം ലഭിക്കുന്ന രാവ്,
ഒറ്റയായ രാത്രിയാണത്രെ ( 21,23 25 27 29 ) അത് ലൈലത്തുൽ ഖദർ എന്ന് വിശേഷിപ്പിക്കുന്ന രാത്രി
ഇതിനു പുറമേ യാണ് , ഇസ്ലാമിന്റെ നിലനിൽപിനു  വേണ്ടി നടന്ന ആദ്യ യുദ്ധം ബദർ,  ഇസ്ലാം മതത്തിന്റെ നിർണായക മായ യുദ്ധം ഈ മാസത്തിലാണ്  വെറും മുന്നൂറ്റി പതിമൂന്ന്  പടയാളികൾ നോമ്പ് കാരായി  തൊള്ളായി രത്തിലേറെ വരുന്ന ശത്രുക്കളോട് പൊരുതി ജയിച്ചതിന്റെ ഓർമ്മകൾ  വിശ്വാസികൾക്ക് ആത്മ വീര്യം നൽകുന്നു
ഇങ്ങനെയുള്ള രാപ്പകലുകൾ കൊണ്ട് പരിശുദ്ധമാണ് റമസാൻ പകലിരവുകൾ ,
റമസാൻ വൃതത്തിന്റെ  യുക്തി അന്വേഷിച്ച ഹിശാമുബിൻ ഹകമിനു  പണ്ഡിത ശ്രേഷ്ടനായ ജഹ്ഫർ ബിൻ മുഹമ്മദ്‌ (റ ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു
''ധനികന് ദാരിദ്രന്റെതിനു തുല്യമായ അനുഭവമുണ്ടാക്കി കൊടുക്കുക എന്നത് നോമ്പിന്റെ ഒരു താല്പര്യമാണ് , ധനികന് വിശപ്പിന്റെ സ്പർശനമേൽക്കുമ്പോൾ അയാളിൽ പട്ടിണി ക്കാരനോട് കരുണയുയരും'' ;;
മറ്റുള്ളവരുടെ വേദനകളോടും പ്രശ്നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ്  നോമ്പുകാരൻ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത്‌ ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം
ലോക ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവർക്കും
 നന്മ നിറഞ്ഞ നല്ലൊരു റമസാൻ ആശംസിക്കുന്നു ,

Tuesday, June 24, 2014

ചരമമായി പ്രകൃതിക്ക്



മുറ്റത്തെ കാവിൽ ഇരുളിൽ കിടന്നൊരു 
നാഗം സ്വസ്ഥമായൊന്നു ഉറങ്ങിയിരുന്നു ,,,
ആൽമരത്തിൻ വിശാലമാം ശിഖിരത്തിൽ
കാക്കകൾ കൂടും പണിതിരുന്നു 
പച്ചപ്പുൽ നിറഞ്ഞൊരു തൊടിയിലെങ്ങും 
നാൽക്കാലികൾ മേഞ്ഞു നടന്നിരുന്നു 
കുഞ്ഞോളങ്ങൾ തഴുകി വരുന്നൊരു 
പുഴയും അരികത്തുണ്ടായിരുന്നു,,
നീന്തിത്തുടിച്ചു രസിക്കുന്ന കുഞ്ഞുങ്ങൾ
തുണി വലയിൽ മീനുകൾ പിടിച്ചിരുന്നു 
അക്കരെ നിന്നും വരുന്നൊരു ഈറൻ
കാറ്റിൻ കുളിരിൽ വിറച്ചിരുന്നു ,,
പാടത്ത് ഞാറു നടുന്നൊരാ പെണ്ണുങ്ങൾ 
വയൽ പാട്ടിനീണത്തിൽ ലയിച്ചിരുന്നു 
പോക്കുവെയിലിൻ തലോടലിൽ 
നെൽകതിരുകൾ താളമിട്ടിരുന്നു...
കർഷക ഹൃത്തിൻ സുഗന്ധമായി 
വിളക്കാല ഭംഗിയും നിറഞ്ഞിരുന്നു 
കൂട്ടിനായി കിളികളും വന്നിരുന്നു 
മണ്ണിൽ നർത്തനം ചെയ്യും മഴകൂട്ടിൻ 
തവരകൾ സ്വാഗതം ചെയ്തിരുന്നു 
വർഷ മേഘങ്ങൾ പെയ്തൊഴിയാൻ 
ഇടവപ്പാതിയും വന്നിരുന്നു ,,
പച്ചപ്പിൻ കേശവുമായി മലനിരകൾ ,,
ഇരുൾ കമ്പളം മൂടിപ്പുതച്ചു
ധനുമാസ കുളിരിൽ മയങ്ങിയിരുന്നു 
,, 
ഇന്നില്ല മണ്ണിൽ ഇഴജീവികൾക്ക്
സ്വസ്തമാം ആവാസ യോഗ്യതയും 
പറവകൾക്ക് കൂട്ടുകൂട്ടാൻ 
മരങ്ങൾ പാടെ മറഞ്ഞതാണ് 
ജലധാരയില്ല ധരണിയിൽ 
തൊടികളിന്നില്ല തോടുകളും 
കാറ്റും കുളിരും തീരെയില്ല 
പാടവും പാട്ടും പൈങ്കിളി യും 
എന്നോ ഓർമയായി പോയി മറഞ്ഞു 
കതിര് വിളഞ്ഞ മണ്ണിൽ വറുതിയും
കാർഷികത്തിൻ ചുടലയായി
പെയ്യുന്ന മഴയ്കിന്നു കാലമില്ല 
ഇടവവും കർക്കിടകവുമില്ല..
മലകളില്ല പകരം കെട്ടിടങ്ങൾ,,
മണ്ണിലെങ്ങും അഴുക്കുചാലും,,
പ്രകൃതി തകൃതിയാൽ നശിച്ചീടുകയാൽ
മർത്ത്യാ ഓർത്ത്‌ കൊൾക നിനക്കു സർവ്വ നാശം


Monday, June 9, 2014

മരണമേ ......


**********
ക്ഷണിക്ക പ്പെടാത്തൊരു അതിഥിയായി ,,,,,,,
നീയെത്തുമെന്നെനിക്കറിയാം..........
പ്രണയം പോലെ നീയെന്നെ പുൽകുമെന്നും ....
ഒരു തുള്ളി നിശ്വാസം ഈ മണ്ണിൽ ബാകി വെച്ച്
വെറുമൊരു ഓർമയായി മാറുമെന്നു മറിയം
ദേഹിയും ദേഹവും രണ്ടിടങ്ങളിലായി
ഞാൻ എന്ന നാമം ഇല്ലാതെയാവും
വിലപിക്കുവാൻ ആരുമില്ല ,,,,,
വിലാപം കേൾക്കുവാനും.............
ഹൃദയമേ അതിനാൽ നീയൊന്നു വിലപിച്ചു കൊൾക...
എന്നെ തേടിയെത്തുന്ന മരണത്തിനു നീ മാത്രമാണ് സാക്ഷി .
ഒരു തുള്ളി ജലകണം ഈ മണ്ണിൽ ചേർത്ത് വെക്കുന്നു ..
അതൊരു പൂവായി ഒരിക്കൽ വിരിയും ,,,
മരണമേ ,, ഇനി നിനക്കെന്നെ പുണരാം .....
മണ്ണിലും വിണ്ണിലുമായി എന്നെ വേർതിരിച്ചു വെയ്ക്കാം
ഇനി ഒരു ജന്മമെനിക്കീ മണ്ണിൽ അരോചക മാവും .....
സുഖങ്ങൾ ദുഃഖങ്ങൾ ക്ക് വഴി മാറി വരും പോലെ
കാലമേ ശൂന്യമാം ജനിയെ നീ മൃതിയിലെക്ക് ചേർത്തു വെച്ച് കൊൾക
,,, എനിക്ക് ചുറ്റും ഇരുൾ പടരട്ടെ .....
മണ്ണും കല്ലുകളും നിറയട്ടെ ,,,,,,,
അകലുന്ന കാലടികളിൽ ,,,,,നിന്ന് ഏകനായി
മണ്ണോട് ചേരട്ടെ ,,,,, ശുഭമായി .......
.. അസീസ്‌ ഈസ 

Wednesday, June 4, 2014

ശുഭ ദിനം

ബാറക ല്ലാഹു ലകുമ വ ബാറക അലൈകുമാ....
ജീവിതത്തിലെ ..ഏറ്റവും നല്ല ദിനങ്ങളിൽ ..മുഹൂർത്തങ്ങളിൽ ഒന്നാണ് .. ഇന്ന്.. 
എന്റെ കുഞ്ഞനിയത്തിയുടെ .. കല്യാണ ദിനം .........
കണ്ണും മനസ്സും നിറച്ചു കാണാനാവില്ലെങ്കിലും .. ഞാൻ ഏറെ സന്തോഷവാനാണ് 
നേർത്തൊരു വ്യസനം ഉണ്ടെങ്കിലും
പ്രവാസത്തിന്റെ ഈ കോണിലിരുന്നു .,,,
സന്തോഷം നിറഞ്ഞു പെയ്യുന്ന ആ അന്തരീക്ഷം ഞാനറിയുന്നുണ്ട് ........
..... സർവ്വ ഐശ്വര്യങ്ങളും ....ഉണ്ടാവട്ടെ എന്ന് ഹൃദയമറിഞ്ഞു,,പ്രാർത്ഥനയുമുണ്ട് ....
ഈ വിവാഹ സുദിനത്തിന് എല്ലാ മംഗളങ്ങളും .
....ദീർഘയുസ്സും.. ഉണ്ടാവട്ടെ
പുതിയ ജീവിതം ഐശ്വര്യ പൂർണമാവട്ടെ ....................
ആശംസകൾ..................

Sunday, June 1, 2014

കലാലയ മുറ്റത്തു കൂടി

ഓർമ്മകൾ തെളിഞ്ഞും ഒഴിഞ്ഞും വിതുമ്പിയും നിൽകുന്ന ,,,ഈ ജൂണ്‍ മാസ പ്രാരംഭത്തിനു വല്ലാത്തൊരു വശ്യതയാണ്
മഴ മേഘ ക്കൂറുകൾ താളമിട്ടു തുടങ്ങുന്ന ദിനങ്ങൾ..  മണ്ണിൽ പുതു മഴഗന്ദവും മനസ്സിൽ പുത്തനുടുപ്പിന്റെയും പുസ്തകത്തിന്റെയും നിറയുന്ന സൗന്ദര്യ സുഗന്ധം ,,, ഒപ്പം  കൊഴിഞ്ഞു വീണ വേനൽ അവദിയിലെ ബാക്കി  കിടങ്ങുന്ന കളിമുറ്റം മഴയിൽ കുതിർന്നു കഥപറയുന്നുണ്ടാവും ..
സ്കൂളിലെകുള്ള യാത്രയുടെ മങ്ങാത്ത ഓർമ്മകൾ എന്നും
 നിറഞ്ഞു കവിയുന്ന ബസ്സിനുള്ളിൽ തിക്കി ത്തിരക്കി കയറിക്കൂടി പുറം കാഴ്ചയിൽ മയങ്ങി നിൽകുന്നതാണ്,,,,,  മണ്ണിൽ വീണ മീട്ടി പുൽനാമ്പുകളിൽ തിളങ്ങി നിൽകുന്ന മഴത്തുള്ളികൾ  ,,,  ഇളം കാറ്റിനൊപ്പം മുഖത്തു പതിക്കുന്ന തൂവാനത്തുള്ളികൾ ,, പ്രുകൃതി മനോഹരമായി കവിത മൂളുന്നതു ഈ ദിനങ്ങളിലാണ് ......
ഗമയോടെ കലാലയ മുറ്റത്തേക്ക്‌ നടക്കുമ്പോൾ കണ്ണുകൾ കൊണ്ട് തിരയുന്നുണ്ട് ,, അന്ന് പിരിഞ്ഞു പോയ കൂട്ടുകാരെ,, എല്ലാ കുരുത്തക്കേടിനു കൂട്ട് നിൽകാനും     മുൻപിലിരിക്കുന്നവന്റെ കുപ്പായവും ബെഞ്ചും തമ്മിൽ    കൂട്ടിക്കെട്ടാനും  ബെഞ്ചിൽ കോമ്പസ് കൊണ്ട് ചിത്രം വരക്കാനും ,, കൊച്ചു സുന്ദരികളുടെ തലയ്ക്കു കടലാസ് വിമാനം പറത്താനും  കഥാ പുസ്തകം നോട്ടു  ബുക്കിൽ  ഒളിപ്പിച്ചു ഒറ്റയിരിപ്പിനു വായിച്ചു തീർക്കാനും മാഷിന്റെ കയ്യിൽ നിന്ന് അടി വാങ്ങാനും കൂടെയുണ്ടായിരുന്ന സഹപാഠിയെ ...
ചിലപ്പോൾ ചില കൂട്ടുകാർ നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും ,,  വേറെ കലാലയ ത്തിലേക്ക് അവരുടെ ലോകത്തേക് നേർത്ത വ്യസനം അന്ന് ചുണ്ടിലുണ്ടാവും
,, അവൻ വേണായിരുന്നു ,, എന്നൊരു വാക്കിൽ..
പെയ്തൊഴിഞ്ഞ മഴപോലെ ഇടനാഴികളിൽ സൌഹൃദത്തിന്റെ നിസ്വനങ്ങൾ ചിലപ്പോൾ കേൾക്കാം,, കളിക്കൂട്ടുകാരുടെ   ഹൃദയ സ്പന്ദനങ്ങൾ
പതിയെ പുതിയ കൂട്ടുകാരും പുത്തൻ കാഴ്ചകളുമായി തന്റെ ലോകത്തേക്ക് സന്നിവേശിക്കുന്നു ...
ചിലതൊക്കെ മറക്കാൻ ദൈവം കഴിവ് തന്നെങ്കിലും .. ചിലത് പിന്നെയും ഹൃദയ തന്ത്രികളെ ഓർമപ്പെടുത്തലായി കടന്നു വരും ...
പുതിയൊരധ്യായന  വർഷം കൂടി സമാഗതമാവുമ്പോൾ .. മനസ്സിലേക്ക് വെറുതെ ഓർമ്മകൾ തേടിയെത്തുന്നു ,,,
............ കാലത്തിന്റെ കുസൃതികളിൽ മനസ്സിൽ മറയാത്ത  കലാലയ സുവർണ്ണ മുത്തുകൾ .......
അക്ഷര  പ്പൂക്കൾ തേടിയെത്തുന്ന  കുരുന്നുകൾക്ക്.......ഒരായിരം ആശംസകൾ

Friday, May 23, 2014

അനുപമം . . .

ചിതറിക്കിടക്കുന്ന അക്ഷരമൊട്ടുകൾ  പെറുക്കിയെടുത്ത്
മറവിയിൽ മയങ്ങുന്ന നിസ്വനങ്ങളോട് ചേര്‍ത്ത് വെച്ചപ്പോൾ
എന്തിനോ ഹൃദയമൊന്നു വിതുമ്പി നിന്നു . .
ഏതോ പോയ കാലത്തിന്റെ മൂകമായ സ്മരണകളിലെന്ന പോൽ  . . .
നിണമൊഴുകി മായാതെ കിടക്കുന്ന പാടിൽ ഓർമ്മകൾ കൊണ്ടൊന്നു
പോറിയതു കൊണ്ടാവാം . നേർത്തൊരു നീറ്റല്‍ . . . അവശേഷിക്കുന്നു

Thursday, May 1, 2014

മഴവില്ല് മായും മുന്പേ


   . . . .  .  . ഇതെങ്ങന്യാ ഉമ്മച്ചീ . ഈ പൂവ് താഴെ പോയെ .

ചെടികള്ക്കിടയിൽ നിന്ന്   ആമി മോളുടെ ചോദ്യമാണ് ബാനുവിനെ ചിന്തയില്‍ നിന്ന് ഉണർത്തിയത് . .  .

എനിക്കറിയില്ല'' . .  ബാനു അലസമായി പറഞ്ഞൊഴിഞ്ഞു

''''ഇത്  വല്യ പൂവായിരുന്നില്ലാലൊ ''

ആമി വിടാനുള്ള ഭാവമില്ല

അവള്‍ കുഞ്ഞിനെ തന്നെ ഉറ്റു നോക്കി ഇരുന്നു ചില നിമിഷങ്ങള്‍

വലിയ പൂവായിരുന്നില്ല . .  വിടരും മുന്പേ കൊഴിഞ്ഞു പോയൊരു പൂവ്

തന്നെ പോലെ

ബാനു  ദീർഘമായി ഒന്നു നിശ്വസിച്ചു

ആമി മോൾ പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചെടികൾക്കിടയിലൂടെ നടന്നു കൊണ്ടിരുന്നു

 ബാനു വെറുതെ അതു നോക്കിയിരുന്നു

ഈ മുറ്റത്തും ചെടികൾക്കിടയിലും ഒക്കെയായി പറന്നു നടന്നിരുന്ന ഒരു പൂമ്പാറ്റയായിരുന്നു താനെന്ന് ഓര്‍ത്തു അവള്‍

കുസൃതി നിറഞ്ഞ കൗമാരക്കാരി പെൺകുട്ടി

എന്തിനും ഉമ്മച്ചിയോട് വഴക്കിടുന്ന ബാപ്പാനെ കണ്ടാല്‍ നല്ല കുട്ടി ചമഞ്ഞ് ബഹുമാനിക്കുന്ന ബാനൂട്ടി പിന്നീട് എപ്പോഴോ ആണ് താന്‍ മാറിപ്പോയത്

ജീവിതം ഇങ്ങനെയൊക്കെ ആയത്

ഓര്‍മ്മകളിലേക്ക് മനസ്സ് വഴുതിപ്പോവാതെ ബാനു തലയൊന്ന് കുടഞ്ഞു തികട്ടി വന്ന തേങ്ങല്‍ പണിപ്പെട്ട് അടക്കി  അപ്പോഴും അനുസരണയില്ലാതെ ഒരു തുള്ളി ജലകണം കണ്ണില്‍ മിന്നി മറഞ്ഞു .,

ബാനു എഴുന്നേറ്റ് ആമി മോളെയും കൂട്ടി അകത്തേക്ക് നടന്നു മുറിയില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിക്കു മുന്നില്‍ . അറിയാതെ നിന്നു പോയി

അതില്‍ തെളിഞ്ഞു വന്ന വികൃതമായ  തന്റെ മുഖം .

അത് ബാനുവല്ല വേറെ ആരോ ആണ്‌ ,,,,

വികൃതമായ മുഖവും ശരീരം മുഴുക്കെ മുറിപ്പാടും കീറിയ ഹൃദയവും ഉള്ള ഏതോ ഒരുത്തി .

അവള്‍ ക്ക് അങ്ങനെ പറഞ്ഞ് നിലവിളിക്കാൻ തോന്നി

....

പ്ളസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ അന്ന് പതിവില്ലാതെ നാലു പേര്‍  ഉണ്ടായിരുന്നു

കൂട്ടത്തില്‍  ബ്രോക്കര്‍ അബൂക്കാനെ  മാത്രം ബാനു വിന് മനസ്സിലായി . ബാക്കിയുള്ളവരെ പരിചയമില്ലായിരുന്നു

തല താഴ്ത്തിയിട്ട് അകത്തേക്ക് കയറിയ ഉടനെ ഉമ്മ ച്ചിയോട് തിരക്കി

എന്താ ഉമ്മ അവരൊക്കെ ഇവിടെ .

ഉമ്മ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും . ആ മുഖത്ത്‌ നിന്ന് വായിച്ചെടുതക്കാൻ ബാനുവിന് കഴിഞ്ഞു

അതിനു രണ്ടു ദിവസം കഴിഞ്ഞാണ് പെണ്ണു കാണലിനു ചെറുക്കനും കൂട്ടരും എത്തിയത്  ,,

ഹാരിസ് ,, ഒറ്റ നോട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകും

ശാന്തമായ മുഖം സംസാരത്തിലും ചലനത്തിലും നിറഞ്ഞ മാന്യത . . .

അതു കൊണ്ടാണ്ടാവണം ബാപ്പ രണ്ടാമതൊന്നു ആലോചിക്കാതെ ഈ കല്ല്യാണത്തിനു സമ്മതിച്ചത് .

അന്ന് ഹാരിസിന്റെ ഉമ്മയാണ് പറഞ്ഞത് . ''കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണിനെ കുടകിലേക്ക് കൊണ്ടു പോവും അവിടെയാണ് കുടുംബവും മറ്റു മൊക്കെ ''

ബാപ്പ മനസ്സില്ലായ്മയോടെ നിന്നപ്പോള്‍ അബൂക്കയാണ് പറഞ്ഞത്

നിക്കാഹ് കയിഞ്ഞാ പിന്നെ കുട്ടി അവ്ടെന്നല്ലേ   നിക്കണ്ട്യത്  . . അതോടെ ബാപ്പയ്ക്കു സമ്മതമായി . കർണാടകയിലെ കുടക് ജില്ലാ അത്ര ദൂരമൊന്നുമല്ല എന്ന ചിന്തയയായിരുന്നു എല്ലാവര്‍ക്കും . .

 പിന്നെ എല്ലാം വളരെ ധൃതിയിലായിരുന്നു ......

കല്ല്യാണം വലിയ ആര്ഭാടമില്ലാതെ കഴിഞ്ഞു . നാല്പ്പതു പവൻ സ്വര്‍ണ്ണം വാപ്പ   സ്ത്രീധനമായി തന്നു . . .


ഒരു മാസത്തിനകം വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി

സ്വപ്നങ്ങള്‍ െനെയ്തു കൊണ്ട്

ഇതു വരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെ

നേര്‍ത്ത ഇരുൾ പരന്നു കിടക്കുന്ന വന പ്രദേശങ്ങളിലൂടെ  ബസ്സ് സന്ജരിച്ചു

റബ്ബര്‍ മരങ്ങൾ ഉലഞ്ഞു നില്‍ക്കുന്ന നാട് ചിലയിടങ്ങളിൽ തെങ്ങും  കവുങ്ങും വാഴയും . അതിനിടയിലൂടെ ഒഴുകുന്ന പുഴകൾ

തണുത്ത ഈറൻ കാറ്റ് വീശുന്ന സന്ധ്യയില്‍ എത്തപ്പെട്ട നാടിന്റെ പേര് കുടക് എന്നായിരുന്നില്ലെന്ന് ബാനു ഓര്‍ത്തു
  ഒറ്റപ്പെട്ട ഒരു കൊച്ചു വീട് കുറച്ചു മാറി വീടുകള്‍ ഉണ്ടെങ്കിലും . മറ്റു വീടുമായി സംബര്ക്കം വേണടന്ന് ഹാരിസ് പറഞ്ഞിരുന്നു .   കാരണം തിരക്കിയില്ല . പറയുന്നത് ഭര്‍ത്താവ് ആണ്‌ . .
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
സംസാരത്തിനിടെ എന്നോ ആണ്. . ഹാരിസ് പറഞ്ഞത് .  മൈസൂരിലെ കൃഷ്ണരാജ നഗരാണ് അതെന്ന് .
അന്ന് മുള പൊട്ടിയ സംശയം  . . എന്തിനാണ്  കുടക് എന്നൊരു കള്ളം പറഞ്ഞത് . .
 ക്രമേണ . ഹാരിസിന്റെ ഉമ്മ യുടെ സ്വഭാവത്തിലെ മാറ്റം   . കണ്ട് പകച്ചു നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത് രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്  .
സഹിക്കുന്നതിന്റെ അങ്ങേയറ്റം വരെ  സഹിച്ചു  അത് കൊണ്ടാണ്  രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്
ഉമ്മയുടെ മാറ്റം
പക്ഷേ   മറുപടി ബാനു പ്രതീക്ഷിച്ചതല്ലായിരുന്നു .
തൊട്ടതിനും പിടിച്ചതിനും ഒക്കെ . നീയിങ്ങനെ തുള്ളേണ്ട ആവശ്യമൊന്നൂല്ല .  ഉമ്മ പറയുന്നത് കേട്ടാല്‍ മതി .
പിന്നീട് ഒന്നും പറഞ്ഞില്ല .
ഇടക്ക് വീട്ടിലേക്ക് വിളിച്ചു സംസാരിക്കുമ്പോൾ എല്ലാ മറക്കും .
പക്ഷേ . കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു ഫോണ്‍ കേടായിരുന്നു .
വീട്ടില്‍ വിളിക്കാതെ  ആഴ്ച പിന്നിട്ടപ്പോഴാണ് .
നാട്ടില്‍ ഒന്ന് പോയി വരാം എന്ന്  ഹാരിസിനോട് ചോദിച്ചത് .
സമ്മതം  മൂളിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു . .
പിറ്റേന്ന് തയ്യാറാവാൻ പറഞ്ഞിട്ട് . ഹാരിസ് പുറത്ത് പോയി .
ബാനു അത്ത്യാവശ്യം കുറച്ച് സാധനങ്ങള്‍ ബാഗിലാക്കി വസ്ത്രം ധരിച്ച് .  അണിയാനുള്ള സ്വര്‍ണ്ണം നോക്കിയപ്പോള്‍  തല കറങ്ങി
  അലമാര ശൂന്യമായിരുന്നു .  . . .
 ഒരുപാട് സംശയങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു
 ഹാരിസ് വന്നപ്പോള്‍  ചോദിച്ചു  സ്വര്‍ണ്ണം എവിടെ . .
അയാള്‍ അതു നിസാരമായി പറഞ്ഞു .
ഒാ അതോ അതു ഞാന്‍ വിറ്റു .
വിറ്റൊ . എന്നോട് ചോദിക്കാതെയൊ   അറിയാതെ ബാനു ചോദിച്ചത് അങ്ങനെയാണ് .
 അയാളുടെ ഭാവം മാറിയത് പെട്ടന്നാണ് . .
കവിളില്‍ ഒരടിയായിരുന്നു മറുപടി
 കണ്ണില്‍ ഇരുട്ട് കയറിയത് മാത്രം ഓര്‍മ്മയുണ്ട്
എപ്പോഴോ ഉണരുമ്പോൾ  വീടുനുള്ളിൽ ആരുമില്ലായിരുന്നു . .
 ഹാരിസും ഉമ്മയും എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു
അതിന്റെ പിറ്റേ ദിവസമാണ്   തന്റെ വയറ്റില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലായത്
ആരെയും അറിയിച്ചില്ല .
പക്ഷേ എങ്ങനെയോ ഉമ്മ മനസ്സിലാക്കി . . .  രാത്രി ഹാരിസ് പറഞ്ഞു
ആ കുഞ്ഞ് വേണ്ട . അതിനെ ഒഴിവാക്കാം . . നാളെ ആശുപത്രി പോണം . .
ബാനു മറുപടി പെട്ടെന്നു പറഞ്ഞു .
പറ്റില്ല .
ക്രുദ്ധനായി അയാള്‍ .   ബെൽറ്റെടുത്തു വീശി . ബാനു പുളഞ്ഞു .
 . അന്ന് തൊട്ട് ഒരാഴ്ചയോളം രാത്രി യില്‍ ബെൽറ്റ് കൊണ്ടുള്ള പ്രഹര മായിരുന്നു
ശരീരം മുഴുവന്‍ മുറിവുകളായി . എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാൻ കൂട്ടാക്കിയില്ല .
 അതിനു പകരം . എവിടെ നിന്നോ  ഒരു കുപ്പി ആസിഡ്  ബാനുവിന്റ നേരെ എറിഞ്ഞത്
തെന്നി മാറിയെങ്കിലും കുപ്പി പൊട്ടി അതില്‍ നിന്നും മുഖത്തേക്ക് തെറിച്ച് വീണത്
 പ്രാണ രക്ഷാർത്ഥം ഇറങ്ങയോടി . ആദ്യം കണ്ട വീട്ടില്‍ ചെന്നു കയറി അവരാണ് . . ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും .
പൊലീസിന്റെ സഹായത്തോടെ നാട്ടില്‍ വന്നത് . .
  ബാനൂ  . പുറത്തു നിന്ന് വാപ്പാന്റെ വിളിയാണ് . . ബാനുവിന്റെ ചിന്തയെ മുറിച്ചത് .
അവള്‍ മുഖം തുടച്ച് .
 പുറത്തേക്ക് നടന്നു . .
((ഇത് ഒരു ഫിക്ഷൻ മാത്രമാണ് . . . .
യാഥാര്‍ഥ്യം . നടുക്കുന്നതാണ് .  അന്യ ദേശ കല്യാണം . പണത്തിനും സ്വർണത്തിനും വേണ്ടി
നടക്കുന്നു . . . മലബാറിൽ മൈസൂർ കല്യാത്തിന്റെ ഇരകൾ . എത്രയോ ഉണ്ട് . . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി . . .
സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് . . നമ്മുടെ പെൺ കുട്ടികള്‍ക്ക്  നല്ല ബന്ധം . ഉറപ്പ് വരുത്തുക . . .)